Tuesday, July 31, 2012

യുദ്ധവും സമാധാനവും:ഇസ്ലാമിക വീക്ഷണത്തില്‍

ഇസ്ലാം ചര്‍ച്ചകളില്‍ ഏറെ വിവാദ പരവും എന്നാല്‍ ഏറെ പേരും വസ്തുതകള്‍ അറിയാന്‍ ശ്രമിക്കാത്തതുമായ ഒരു വിഷയമാണ് ഇസ്ലാമിലെ യുദ്ധവും സമാധാനവും. യുദ്ധത്തിന്‍റെ പേരില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവരും ഇസ്ലാമിന്‍റെ പേരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിക്കുന്നവരും ഫലത്തില്‍ ഇക്കാര്യത്തെ കുറിച്ച് അജ്ഞരും വസ്തുതകളെ ഗൌരവ ബോധത്തോടെ സമീപിക്കാത്തവരുമാണ്. രണ്ടു വിഭാഗത്തിനും ഇക്കാര്യത്തില്‍ പിശക് പറ്റിയെങ്കിലും ഭീകരവാദികള്‍ ആണ് ഏറ്റവും ഗുരുതരമായ തെറ്റുകാര്‍.; കാരണം ഇസ്ലാമിനെ മനസ്സിലാക്കാന്‍ കഴിയാത്ത കേവല വിമര്‍ശകരുടെ വിമര്‍ശനങ്ങള്‍ക്ക്‌ സാധൂകരണം ഉണ്ടാക്കുന്നതും ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നതും  ഈ ഭീകര വാദികള്‍ ആണ്. ഈ ചെറു വിഭാഗം ഉണ്ടാക്കുന്ന കെടുതികള്‍ മൊത്തത്തില്‍ സമുദായത്തെയും സമൂഹത്തെയും ആലോസരപ്പെടുത്തുന്ന തരത്തില്‍ ചൂഴ്ന്ന് നില്‍ക്കുന്നത് കാണാതിരുന്നുകൂടാ.അതേ സമയം ഇസ്ലാം വിമര്‍ശകര്‍ ആവട്ടെ  ഈ വിഷയത്തെ ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഇസ്ലാമിനെ ഭീകരതയുടെ പ്രത്യയ ശാസ്ത്രമായും ഖുറാന്‍ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന വേദമാണ് എന്നും നിര്‍ബാധം പ്രചരിപ്പിക്കുന്നു.ഏറെ വിചിത്രമായി തോന്നുന്നത് ഈ രണ്ടു വിഭാഗവും ഇസ്ലാമിക പ്രമാണങ്ങളെ ഭാഗികമായി വായിക്കുന്നു എന്ന കാര്യത്തില്‍ ഒരു വിശാലമായ ഐക്യത്തിന്‍റെ തലം ഇവര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നതാണ്.

ഖുറാനിലെ യുദ്ധ വചനങ്ങള്‍ ഇല്ലേ ? എന്ന ചോദ്യമുയര്‍ത്തി കൊണ്ടാണ് പലരും ഇസ്ലാമിനെതിരെ വിമര്‍ശനത്തിന്‍റെ പടവാളോങ്ങുന്നത്. ഖുറാന്‍ മാനവ സമൂഹത്തിന് സമഗ്രമായ മാര്‍ഗ്ഗ ദര്‍ശനമായതിനാല്‍ സമാധാനവും യുദ്ധവും പരാമര്‍ശിക്കുന്ന വചനങ്ങള്‍ ഖുറാനില്‍ തീര്‍ച്ചയായും ഉണ്ട് എന്നാണിക്കാര്യത്തില്‍ നല്‍കാനുള്ള മറുപടി. ഇസ്ലാം ഒരു വ്യക്തിയേയും ഒരു കുടുംബത്തെയും ഭരണഘൂടങ്ങളെയും സാര്‍വ്വ കാലികവും സാര്‍വ്വ ജനീനവുമായ മനുഷ്യ സമൂഹത്തെയും ഒരു പോലെ ഉള്‍കൊള്ളുന്ന പ്രത്യയ ശാസ്ത്രമാണ്. വ്യക്തി ജീവിതം,കുടുംബ ജീവിതം, സമൂഹ ജീവിതം ഭരണ സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങള്‍, അനന്തരാവകാശം , സിവില്‍ നിയമങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍ തുടങ്ങി മനുഷ്യ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളെ കുറിച്ചും ഇസ്ലാമിക പ്രത്യയ ശാസ്ത്രം അഭി:സംബോധന ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ യുദ്ധത്തെ കുറിച്ചും അതിലുപരി സമാധാനത്തെ കുറിച്ചും ഇസ്ലാം മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അത് കൊണ്ട് കൂടിയാണ് ഇസ്ലാം സമഗ്രമായ വ്യവസ്ഥിതിയാവുന്നതും. ഒരു വേള യുദ്ധത്തിന്‍റെ കാര്യത്തില്‍ ഇസ്ലാം മൌനം പാലിചിരുന്നുവെങ്കില്‍ അതും ഒരു വിമര്‍ശകര്‍ക്ക് ഇസ്ലാമിന്‍റെ സമഗ്രതയെ ചോദ്യം ചെയ്യാന്‍ ഒരു ആയുധമാവുമായിരുന്നു. 

വിഷയത്തിലേക്ക് വരുന്നതിനു  മുന്‍പ് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിലെ നിയമങ്ങള്‍ ഓരോ വ്യക്തിയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള വ്യക്തികള്‍ക്ക് നിര്‍ബന്ധമായും അനുസരിക്കേണ്ട നിയമങ്ങള്‍ ആണ് ഇസ്ലാമില്‍ പൊതുവേ ഉള്ളത്. യുദ്ധവും അത് പോലെ തന്നെ. എന്നിട്ടും സമുദായത്തിന്‍റെ മുഖ്യ ധാരയില്‍ നിന്ന് വേറിട്ട്‌ നടക്കുന്ന വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് ഭീകര വാദത്തിന്‍റെ പേരില്‍ ആയുധം എടുത്ത് ഇറങ്ങിയിട്ടുള്ളത്. ഇസ്ലാം പോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു വ്യക്തിപരമായ ബാധ്യതയായി ഓരോരുത്തരും ഏറ്റെടുക്കുമായിരുന്നു എന്നാല്‍ അതുണ്ടാവുന്നില്ല എന്നത് തന്നെ യുദ്ധത്തിന്‍റെ കാര്യത്തില്‍ ഇസ്ലാം എവിടെ നില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഇസ്ലാം എന്ത് സമീപനം പുലര്‍ത്തുന്നു എന്ന് വിശദീകരിക്കേണ്ടതുണ്ട്. 

ഇസ്ലാമും സമാധാനവും

ഇസ്ലാം എന്ന വാക്ക്  സമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇസ്ലാമിലെ അഭിസംബോധന തന്നെ സമാധാനം നേരുന്ന ഒന്നാണ്.മാത്രമല്ല  നിര്‍ബന്ധിത നമസ്കാരങ്ങളില്‍ നിന്ന് വിട വാങ്ങുമ്പോള്‍ സമാധാനത്തിന്‍റെ ആപ്ത വാക്യങ്ങള്‍ മൊഴിയാല്‍ ഓരോ വിശ്വാസിയുടെയും കടമയാണ്. തന്നെ പോലെ തന്‍റെ സഹജീവികളെയും മാനിക്കണമെന്നും അവരുടെ അഭിമാനവും രക്തവും സംരക്ഷിക്കണം എന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്.വിശ്വാസം പൂര്‍ണ്ണമാവാന്‍ ഈ അധ്യാപനങ്ങള്‍ കൃത്യമായും ഉള്‍ക്കൊണ്ട്‌ കൊണ്ട് പാലിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്. സഹോദര സമുദായങ്ങളുമായി കഴിയുന്നത്ര മമതയില്‍ ജീവിക്കാനും ഇസ്ലാമിക ഭരണത്തില്‍ അവരുടെ സംരക്ഷണം ഇസ്ലാമിക സമൂഹത്തിന്‍റെ ബാധ്യതയായി ഏറ്റെടുക്കാനും ഇസ്ലാമില്‍ നിര്‍ദേശങ്ങള്‍ ഉണ്ട്. 

പ്രവാചകന്‍ (സ)തന്നെയാണ് ഇക്കാര്യത്തില്‍ ഇസ്ലാമിന്‍റെ അനുകരണീയ മാതൃക.മദീനയില്‍ തന്നെ സന്ദര്‍ശിച്ച യമന്‍ സ്വദേശികള്‍ ആയ ക്രിസ്ത്യന്‍ പുരോഹിതന്മാരെ തന്‍റെ മസ്ജിദില്‍ പ്രാര്‍ത്ഥന ചെയ്യാന്‍ അനുവദിച്ചതും ജൂതരുടെ സല്‍ക്കാരം സ്വീകരിച്ചതും ജൂതനായ അയല്‍ക്കാരന്‍റെ കൈവശം തന്‍റെ പടയങ്കി പണയത്തിന് നല്‍കിയതും തന്‍റെ ദേഹത്തേക്ക് നിത്യവും മാലിന്യം ചൊരിഞ്ഞിരുന്ന ജൂത സ്ത്രീക്ക് രോഗം ബാധിച്ചപ്പോള്‍ അവരെ സന്ദര്‍ശിച്ചതും ജൂതന്‍റെ ശവ മഞ്ചം കടന്നു പോയപ്പോള്‍ എണീറ്റ്‌ നിന്നതും ഇസ്വര്‍ഗ്ഗം നേടാന്‍ അന്യമാതക്കാരന്‍റെ പിടലി വെട്ടാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഇസ്ലാം വിമര്‍ശകരും സ്വര്‍ഗ്ഗം മോഹിച്ചു നിരപരാധികളെ കൊല്ലാന്‍ തുനിഞ്ഞിറങ്ങുന്ന ഭീകരവാദികളും ഇക്കാര്യം മനസ്സിലാക്കിയാല്‍ എത്ര നന്നായേനെ.സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം പോലും നിഷിദ്ധമാകുന്ന വന്‍ പാപമായാണ് ഇസ്ലാം ഇതിനെ കാണുന്നത് എന്നിരിക്കെ ഇസ്ലാമില്‍ ഇക്കാര്യത്തില്‍ പ്രോത്സാഹനം ഇല്ലെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ഈ അധ്യാപനം കാണാതെ പോവുന്ന കാര്യത്തില്‍ ഇസ്ലാം വിമര്‍ശകരും ഭീകര വാദികളും ഒരു പോലെ അലംഭാവം വരുത്തിയിരിക്കുന്നു.ക്കാര്യത്തില്‍ പ്രവാചകന്‍ സ്വീകരിച്ച മഹിതമായ സമീപനത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.

പ്രവാചകന്‍ (സ) പറഞ്ഞു:

"മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അനുഭവിക്കുകയില്ല". (സഹീഹ് മുസ്‌ലിം)

മറ്റു സമുദായങ്ങള്‍ ന്യൂന പക്ഷം ആവുമ്പോള്‍ അവരോടു എങ്ങനെ വര്‍ത്തിക്കണം എന്നും പ്രവാചകന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.പ്രവാചകന്‍ പറയുന്നത് കാണുക:

"സൂക്ഷിക്കുക, ന്യൂന പക്ഷമായ അമുസലിംകളോട് ക്രൂരമായും പരുഷമായും പെരുമാറുകയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും  അവര്‍ക്ക് താങ്ങാന്‍ കഴിയാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവരുടെ വസ്തുക്കള്‍ സമ്മതമില്ലാതെ കൈവശപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ അന്ത്യ നാളില്‍ ഞാന്‍  പരാതി പറയുന്നതാണ്." (അബൂ ദാവൂദ്‌)

അന്യ സമുദായങ്ങളോട് എങ്ങനെ വര്‍ത്തിക്കണം എന്ന് കൃത്യമായി വിശദീകരിച്ച പ്രവാചകനെയാണ് ഭീകരവാദിയായി ചിത്രീകരീകരിക്കുന്ന തരത്തില്‍ വിമര്‍ശിക്കുന്നതും പ്രാകൃതനായ തീവ്രവാദിയായി കാര്‍ടൂണ്‍ വരയ്ക്കുന്നതും. ഈ പ്രവാചകന്‍റെ പേര് പറഞ്ഞാണ് ചിലര്‍ ആയുധമെടുത്ത് കൊലവിളി ഉയര്‍ത്തുന്നതും. രണ്ടു കൂട്ടരും തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് പ്രവാചകന്‍റെ അധ്യാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എന്ന് പറയേണ്ടതില്ലല്ലോ?

മറ്റു സമുദായങ്ങളോട് ഇസ്ലാമിന്‍റെ സമീപനം മനസ്സിലാക്കാന്‍ പ്രവാചകന്‍ പലര്‍ക്കും അയച്ച കത്തുകള്‍ മതിയാവും. Saint Catherine in Mount Sinai ന് പ്രവാചകന്‍ അയച്ച കത്ത് നമുക്ക് ഇങ്ങനെ വായിക്കാം:
"“This is a message from Muhammad ibn Abdullah, as a covenant to those who adopt Christianity, near and far, we are with them.  Verily I, the servants, the helpers, and my followers defend them, because Christians are my citizens; and by God!  I hold out against anything that displeases them.  No compulsion is to be on them.  Neither are their judges to be removed from their jobs nor their monks from their monasteries.  No one is to destroy a house of their religion, to damage it, or to carry anything from it to the Muslims’ houses.  Should anyone take any of these, he would spoil God’s covenant and disobey His Prophet.  Verily, they are my allies and have my secure charter against all that they hate.  No one is to force them to travel or to oblige them to fight.  The Muslims are to fight for them.  If a female Christian is married to a Muslim, it is not to take place without her approval.  She is not to be prevented from visiting her church to pray.  Their churches are declared to be protected.  They are neither to be prevented from repairing them nor the sacredness of their covenants.  No one of the nation (Muslims) is to disobey the covenant till the Last Day (end of the world).”(“Muslim and Non-Muslims, Face-to-Face”, Ahmad Sakr.  Foundation for Islamic Knowledge, Lombard IL.)

ക്രൈസ്തവ വിശ്വാസികള്‍ക്ക് നബി അയച്ച സന്ദേശമാണിത്. ക്രിസ്തീയ വിശ്വാസികള്‍ തന്‍റെ പ്രജകള്‍ ആണ് എന്നും അവരുടെ സംരക്ഷണം താനും അനുയായികളും ഏറ്റെടുത്തിരിക്കുന്നു എന്നും അവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്കെതിരെ ഞാന്‍ നില കൊള്ളുമെന്നും അവരുടെ മേല്‍ യാതൊരു നിര്‍ബന്ധവുമില്ലെന്നും പ്രവാചകന്‍ അടിവരയിട്ട് പറയുന്നു. മാത്രമല്ല ക്രിസ്തീയ ന്യാധിപന്മാരെ അവരുടെ ഉദ്യോഗങ്ങളില്‍ നിന്ന് പിരിച്ചു വിടില്ലെന്നും വൈദിക ആലയങ്ങളില്‍ നിന്ന് ആശ്രിതരെയും ഇറക്കി വിടില്ലെന്നും പ്രവാചകന്‍ ഉറപ്പു നല്‍കുന്നു. മാത്രമല്ല, ദേവാലയങ്ങള്‍ നശിപ്പിക്കില്ലെന്നും അവയില്‍ നിന്ന് ഒന്നും മുസ്ലിംകള്‍ കൈവശപ്പെടുതില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അവന്‍ ഈ കരാര്‍ ലംഘിക്കുകയും പ്രവാചകനെ ധിക്കരിക്കുകയും ചെയ്തിരിക്കുന്നു.തീര്‍ച്ചയായും ക്രൈസ്തവര്‍ എന്‍റെ സുഹൃത്തുക്കള്‍ ആണ് അതിനാല്‍ തന്നെ അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങളില്‍ നിന്ന് അവര്‍ക്ക് നിയമ പരമായ സംരക്ഷണം ഞാന്‍  നല്‍കുന്നു.ആരും അവരെ പാലായനത്തിനോ യുദ്ധതിനോ നിര്‍ബന്ധിക്കുകയില്ല.അവര്‍ക്ക് വേണ്ടി മുസ്ലിംകള്‍ പോരാടും. ഒരു ക്രിസ്തീയ യുവതിയെയും അവളുടെ സമ്മതം കൂടാതെ ഒരു മുസ്ലിമും വിവാഹം കഴിക്കില്ല.അവളെ അവളുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുകയുമില്ല. ദേവാലയങ്ങള്‍ സംരക്ഷിക്കുകയും അവ റിപ്പയര്‍ ചെയ്യാന്‍ ചെയ്യാന്‍ അനുവദിക്കുകയും അവയുടെ വിശുദ്ധി സൂക്ഷിക്കുകയും ചെയ്യും. ലോകാവസാനം വരെ ഈ ഉറപ്പ് (മുസ്ലിം)രാജ്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല.

ഇത്ര മനോഹരമായി മത സൌഹാര്ദത്തിനു വേണ്ടി നില നിന്ന മഹാനായിരുന്നു പ്രവാചകന്‍.. ഇനി പ്രചരിപ്പിക്കപ്പെടുന്നത് ഖുറാനില്‍ അമുസ്ലിംകളോട് സൗഹൃദം പാടില്ല എന്ന് ആഹ്വാനം ചെയ്യുന്നു എന്നാണു.അതിന് തെരഞ്ഞു പിടിച്ചു ദുരുപയോഗം ചെയ്യുന്ന വചനമിതാണ്:

 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌...അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (അദ്ധ്യായം 4 വചനം 144)

 ഭാഗിക വായന തന്നെയാണ് ഇവിടെയും പ്രശ്നം. മുസ്ലിംകളോട് സൗഹൃദം പുലര്‍ത്തുന്നവരോട് സൗഹൃദം പുലര്‍ത്തുന്നതില്‍ ഒരു വിരോധവുമില്ലെന്നു ഖുറാന്‍ പറയുന്നു. വിമര്‍ശകര്‍ കാണാത്ത സൂക്തം ഇവിടെ കൊടുക്കുന്നു:

മതത്തിന്‍റെ  പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു. (അദ്ധ്യായം :60, 8-9)

അപ്പോള്‍ നിര്‍ദേശം വളരെ വ്യക്തമാണ്. മുസ്ലിംകളുമായി സൗഹൃദം പങ്കിടുന്ന ആരുമായും സൌഹൃദമാവാം. ഇക്കാര്യത്തില്‍ ആരും ആലോസരപ്പെടും എന്ന് കരുതുന്നില്ല.കാര്യങ്ങള്‍ പാതി മറച്ചു വെച്ച് അവതരിപ്പിക്കുന്നത്‌ ദുരുദ്ദേശ പരമല്ലാതെ മറ്റെന്താണ്? വിയോജിപ്പുകള്‍ സത്യ സന്ധത പുലര്‍തുന്നതില്‍ നിന്ന് സ്വയം തടയെണ്ടതുണ്ടോ?  ഒരു കൊച്ചു കുട്ടിക്ക് പോലും ഈ രണ്ടു നിര്‍ദേശങ്ങള്‍ കണ്ടാല്‍ കാര്യം വ്യക്തമാകും. കാര്യം വ്യക്തമാവരുത് എന്ന ബോധ്യത്തോടെ കാര്യങ്ങള്‍ മറച്ചു വെക്കുന്നവരോട് എന്ത് പറയാന്‍?

ഇസ്ലാമും യുദ്ധവും

സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ള അനിവാര്യമായ പ്രതിരോധം എന്ന നിബന്ധനയില്‍ മാത്രമാണ് ഇസ്ലാം യുദ്ധം അനുവദിക്കുന്നത്. മക്ക നിവാസികളായ പ്രവാചകനും അനുചരന്മാര്‍ക്കും ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ മാത്രം ചുടു മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ ഭാരമുള്ള പാറക്കല്ല്      വെച്ച് അതിന് മുകളില്‍ നൃത്തമാടിയ കൊടിയ മര്‍ദനം ബിലാല്‍ (റ) അനുഭവിക്കേണ്ടി വന്നു.വിശ്വാസിയായതിന്‍റെ പേരില്‍ സുമയ്യ (റ) എന്ന മഹതിയെ കുന്തം പഴുപ്പിച്ചു ജനനേന്ദ്രിയത്തില്‍ കുത്തി കൊന്നു. പ്രവാചകന്‍ പ്രാര്‍ഥിക്കുമ്പോള്‍ തോളില്‍ ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന ഒട്ടകത്തിന്‍റെകുടല്‍ മാല ചാര്‍ത്തി, നിരവധി തവണ വധ ശ്രമമുണ്ടായി, അനുയായികളില്‍ പലരെയും പിടി കൂടി കൊന്നു കളഞ്ഞു, ഭക്ഷണവും വെള്ളവും നിഷേധിച്ച്ഉപരോധം ഏര്‍പ്പെടുത്തി, പച്ചില മാത്രം ഭക്ഷിച്ച് ഒരു വര്‍ഷത്തോളം എല്ലാം സഹിച്ച് വിശപ്പടക്കി ജീവിക്കേണ്ടി വന്നു, പ്രവാചകന്‍ നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി, തലയില്‍ മാലിന്യം ചൊരിഞ്ഞു, അപായപ്പെടുത്താന്‍ കെണികള്‍ ഒരുക്കി, മര്‍ദനം സഹിക്കാതെ എത്യോപ്യയിലേക്ക് നാട് വിട്ടു പോയ അനുയായികള്‍ക്ക് അഭയം നല്‍കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് അവിടെയും ശത്രുക്കള്‍ എത്തി, പ്രവാചകനെ വധിക്കാന്‍ ഗൂഡാലോചന നടത്തി കൊലയാളികള്‍ വീട് വളഞ്ഞു. ഒരു ഗത്യന്തരവും ഇല്ലാതെ ഇരിക്കുമ്പോഴാണ് മദീനയിലേക്ക് ക്ഷണം കിട്ടുന്നത്. അങ്ങനെയാണ് പ്രാണ രക്ഷക്കായി രാത്രിയുടെ മറവില്‍ പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്യുന്നത്. അപ്പോഴും പിടി കൂടി വധിക്കുവാന്‍ പുറകെ ആളെ വിട്ടു, പലരും പാലായന മദ്ധ്യേ കൊല്ലപ്പെട്ടു.

അഭയം നല്‍കിയ മദീനയിലും സ്വൈര്യം കൊടുക്കാതെ കുഴപ്പങ്ങള്‍ ഉണ്ടാക്കി.മദീനയെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തി. ആ നിര്‍ണ്ണായകമായ അവസാന ഘട്ടത്തില്‍ മാത്രമാണ് സ്വയം പ്രതിരോധത്തിനായി മുസ്ലിംകള്‍ക്ക് യുദ്ധം അനുവദിക്കപ്പെട്ടത്. പ്രവാചകന്‍റെ കാലത്ത് നടന്ന യുദ്ധങ്ങള്‍ നടന്നത് മദീനയ്ക്ക് സമീപ പ്രദേശങ്ങളില്‍ ആയിരുന്നു എന്ന്  വിമര്‍ശകരെ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തുന്നു.എന്തായിരിക്കാം അതിന് കാരണം? ഇങ്ങോട്ട് വന്നപ്പോള്‍ മദീനയുടെ അതിര്‍ത്തിയില്‍ വെച്ച് തടയുകയാണ് ഉണ്ടായത്. യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ സാന്ദര്‍ഭികമായി അവതരിച്ച സൂക്തങ്ങള്‍ അടര്‍ത്തിയെടുത്ത്‌ ഉദ്ദരിച്ചു കൊണ്ടാണ് പലരും ഇസ്ലാം യുദ്ധാഹ്വാനം നടത്തുന്നു എന്ന് തെറ്റിദ്ധാരണ പരത്തുന്നത്.

ഒരു ചെറിയ ഉദാഹരണമെടുക്കാം. ഇന്ത്യയും അയല്‍ രാജ്യമായ പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധ സാഹചര്യം ഉടലെടുത്തു എന്നിരിക്കട്ടെ. പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാനും രാജ്യത്തെ ആക്രമിക്കാനും തയ്യാറായി വന്നിരിക്കുന്നു. നയ തന്ത്ര ബന്ധങ്ങള്‍ എല്ലാം ഉലഞ്ഞിരിക്കുന്നു. പ്രതിരോധതിനു വേണ്ടിയുള്ള പ്രത്യാക്രമണം മാത്രമാണ് മാത്രമാണ് ഇന്ത്യക്ക് മുന്‍പിലുള്ള വഴി. അല്ലാതെ പാക്കിസ്ഥാന്‍ മിസൈല്‍ തൊടുക്കുമ്പോള്‍ ശാന്തി മന്ത്രങ്ങള്‍ മൊഴിഞ്ഞു തിരിച്ച് സമാധാനത്തിന്‍റെ പ്രതീകങ്ങളായ വെള്ളരി പ്രാവുകളെ പറത്തുമോ ഇന്ത്യ? യുദ്ധം ഇന്ത്യയുടെ നയമല്ലെന്ന് പറഞ്ഞ് നമ്മുടെ അതിര്‍ത്തികളില്‍ പ്രാവിന്‍ കൂടുകള്‍ സജ്ജമാക്കി നിറുത്തുമോ നമ്മുടെ ഗവണ്‍മെന്‍റ്? ഇല്ലല്ലോ? നമ്മുടെ പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അവസാന പോം വഴിയായ യുദ്ധം തന്നെ തെരഞ്ഞെടുക്കും ഭരണാധിപന്മാര്‍.; അവര്‍ നാസ്തികരായാലും ശരി.

സമാന സാഹചര്യങ്ങളാണ് പ്രവാചക ജീവിതത്തിലും സംഭവിച്ചത്.വന്‍ സന്നാഹം നടത്തി ശത്രുക്കള്‍ പടയുമായി മദീനയിലേക്ക് വന്നപ്പോള്‍ മദീനയ്ക്ക് തൊട്ടടുത്ത പ്രദേശമായ ബദറില്‍ അവരെ തടയുകയാണ് ചെയ്തത്. അതും ശത്രു സൈന്യത്തിന്‍റെ വെറും മൂന്നിലൊന്നു വരുന്ന നിരായുധരും ദരിദ്രരുമായ അനുയായികളെ വെച്ച്. ഇരു സൈന്യങ്ങളും നേര്‍ക്ക്‌ നേര്‍ നിന്നപ്പോഴും അവസാന ശ്രമം എന്ന നിലയ്ക്ക് സമാധാന സംഭാഷണത്തിനു ആളെ വിടുകയും ചെയ്തു നബി. യുദ്ധക്കൊതി മൂത്ത ഒരാള്‍ സന്ധി സംഭാഷണത്തിനു മുതിരുമോ? എന്നാല്‍ സമാധാനം എന്ന ആവശ്യം നിരാകരിച്ചു യുദ്ധത്തിനൊരുങ്ങുകയാണ് മറുപക്ഷം ചെയ്തത്.അങ്ങനെയാണ് യുദ്ധം നടന്നതും മുസ്ലിംകള്‍ നിര്‍ണ്ണായക ചെറുത്തു നില്‍പ്പ് നടത്തി അവരെ തുരത്തുന്നതും. ഈ യുദ്ധത്തിലെ പരാജയത്തിനു പകരം വീട്ടാന്‍ വേണ്ടിയാണ് പിന്നീട് നടന്ന പടയൊരുക്കങ്ങള്‍ എന്ന് ചരിത്രം നിക്ഷ്പക്ഷമായി വായിച്ചാല്‍ മനസ്സിലാവും. ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിച്ച സൂക്തങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഏതൊരു കാര്യത്തില്‍ എന്ന പോലെ ഇസ്ലാമില്‍ യുദ്ധത്തിനും ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉണ്ട്.സ്വയ രക്ഷയ്ക്കായി പ്രതിരോധം അനുവദിച്ച ആദ്യ വചനം കാണുക:

നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ ‎നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ‎ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎ (2:190)

മുസ്ലിംകളെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ വന്നവരായ അതിക്രമികളോട് തിരിച്ചു യുദ്ധം ചെയ്യാനാണ്
ഇവിടെ അനുമതി നല്‍കിയിരിക്കുന്നത്.ഇങ്ങോട്ട് യുദ്ധം ചെയ്യാന്‍ ഒരുങ്ങി വന്ന മക്കയിലെ ശത്രുക്കളെ പ്രതിരോധിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ പോലും പരിധി ലംഘിക്കരുത് എന്ന നിര്‍ദേശവും ഖുറാന്‍ നല്‍കുന്നു. നാം നേരത്തെ ഉദാഹരിച്ച ഉദാഹരണവുമായി ബന്ധപ്പെ ടുത്തി വായിച്ചാലും ഇക്കാര്യത്തില്‍ ഒരാപകതയും കാണാന്‍ കഴിയില്ല. കാരണം ഈ വചനം സാന്ദര്‍ഭികമാണ്.സമയവും സാഹചര്യവുമായി ബന്ധപ്പെടുത്തി മാത്രം പ്രായോഗികതയുള്ള ഒരു നിര്‍ദേശം. ഈ വചനങ്ങള്‍ കൊലവിളികളായി വ്യാഖ്യാനിക്കുന്ന വിമര്‍ശകരും സന്ദര്‍ഭം നോക്കാതെ ദുരുപയോഗം ചെയ്തു  ഭീകര വാദം വളര്‍ത്തുന്ന ഭീകരരും തത്വത്തില്‍ ഒരേ തട്ടില്‍ തന്നെയാണ്.

ഇനി അത്തരം പ്രതിരോധങ്ങളില്‍ പോലും ഇസ്ലാമിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. സ്ത്രീകളെയോ കുട്ടികളെയോ വൃദ്ധരെയോ ആക്രമിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത്,താമസ സ്ഥലങ്ങള്‍ നശിപ്പിക്കരുത്, യുദ്ധത്തില്‍ മുതലുകള്‍ കൊള്ളയടിക്കരുത്  എന്നിങ്ങനെ ശക്തമായ നിര്‍ദേശങ്ങള്‍ ഉണ്ട്. (സഹീഹു മുസ്ലിം 19:4319, സുനന്‍ അബൂ ദാവൂദ്‌ 8:2663). പ്രകൃതിക്ക് പോലും കോട്ടം തട്ടാത്ത തരത്തിലുള്ള പ്രതിരോധമാണ് ഇസ്ലാം അനുവദിക്കുന്നത്. ഏതെങ്കിലും ഭീകരവാദികള്‍ ആള്‍ കൂട്ടത്തിലും കെട്ടിടങ്ങളിലും നിരപരാധികളെ ലക്‌ഷ്യം വെച്ച് നടത്തുന്ന ബോംബു സ്ഫോടനം ഇസ്ലാമികമായ ജിഹാദാണ് എന്ന് അവര്‍ അവകാശപ്പെട്ടാലും  അതിന് ഇസ്ലാമില്‍ പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് മാത്രമല്ല  ഇസ്ലാമിന്‍റെ നിര്‍ദേശങ്ങള്‍ അവര്‍ കാറ്റില്‍ പറത്തുകയും ചെയ്തിരിക്കുന്നു. ഇസ്ലാമില്‍ അവര്‍ അതിക്രമാകാരികളാണ്. 

സ്ത്രീകളെയും കുട്ടികളെയും നിരപരാധികളായ പുരുഷന്മാരെയും മര്‍ദിച്ചു ഒതുക്കുന്ന അതിക്രമികളോട് യുദ്ധം ചെയ്യാനും ഇസ്ലാം അനുവദിക്കുന്നു.(അദ്ധ്യായം 4:വചനം 75).എവിടെയും അതിക്രമികളോട് യുദ്ധം ചെയ്യാനാണ് അനുവാദം. അല്ലാതെ സമാധാന കാംക്ഷികളായ ഒരു വിഭാഗത്തോടും യുദ്ധത്തിനു അനുവാദം നല്‍കുന്ന ഒരു വചനം പോലും ഖുറാനില്‍ കാണാന്‍ കഴിയില്ലെന്ന് മാത്രമല്ല അത്തരം ചെയ്തികള്‍ അതിക്രമങ്ങള്‍  മാത്രമാണ് എന്നും അവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും ആസ്വദിക്കാന്‍ ആവില്ലെന്നും ഇസ്ലാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഒരു വചനം കാണുക:

മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. ‎(അദ്ധ്യായം 2,വചനം 256)
ബലപ്രയോഗം ഇല്ലെന്നു  ഖുറാന്‍ ആണയിടുമ്പോള്‍  ഉണ്ട് എന്ന് വ്യാഖ്യാനിക്കാന്‍ പാടുപെടുന്നവരോട് കാര്യങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മാത്രമാണ് ആവശ്യപ്പെടാനുള്ളത്‌.. ഏറെ ദുര്‍ വ്യാഖ്യാനം ചെയ്യുന്ന ഒരു വചനം കാണുക:

നിന്‍റെ നാഥന്‍ മലക്കുകള്ക്ക് ബോധനം നല്കിയ സന്ദര്ഭം (ഓര്‍ക്കുക):ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ‎അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ‎ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ ‎വിരലുകളും വെട്ടിമാറ്റുക. ‎ (അദ്ധ്യായം:8, വചനം12) 

യുദ്ധം നടക്കുമ്പോള്‍ നല്‍കിയ ഒരു നിര്‍ദേശമാണിത്. ഈ വചനം പൊക്കിപ്പിടിച്ചാണ് എല്ലാ അമുസ്ലിംകളുടെയും കഴുത്ത് വെട്ടാന്‍ ഖുറാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് പറയുന്നത്. ഇത് യുദ്ധ ഭൂമിയില്‍ അവതരിച്ച വചനമാണ് എന്നാ കാര്യം മറച്ചു വെച്ച് എല്ലാ അമുസ്ലിംകളോടും ഇസ്ലാമിന്‍റെ നിലപാടിതാണ്‌ എന്നാ രീതിയില്‍ പ്രചരണം നടത്തുന്നത്. സന്ദര്‍ഭം വ്യക്തമാക്കുന്ന തൊട്ടടുത്ത വചനം മറച്ചു വെക്കുകയും ചെയ്യും. ആ വചനം ഇപ്രകാരമാണ്:
അവര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ശത്രുതയോടെ എതിര്ത്ത തിനാലാണിത്. ആരെങ്കിലും ‎അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎കഠിനമായി ശിക്ഷിക്കുന്നവനാണ്. ‎ (അദ്ധ്യായം:8, വചനം13) 
ശത്രുക്കളോട് യുദ്ധ വേളയില്‍ പുലര്‍ത്തുന്ന സമീപനമാണ് എന്ന് ഈ വചനം വ്യക്തമാക്കുന്നു. അക്കാര്യം വ്യക്തമാവാന്‍ ഈ വചനത്തിന് ശേഷമുള്ള വചനങ്ങള്‍ തന്നെയാണ് തെളിവ്. യുദ്ധത്തില്‍ പിന്തിരിഞ്ഞോടരുത് എന്നാണു അവിടെ നിര്‍ദേശിക്കുന്നത്. (അദ്ധ്യായം 8,വചനം  15,16)ഇക്കാര്യമെല്ലാം മറച്ചു വെച്ച് കൊണ്ടാണ് ഏതൊരു അമുസ്ലിമിനോടും എല്ലാ സന്ദര്‍ഭങ്ങളിലും ഇസ്ലാമിന്‍റെ നിലപാട് ഇത് മാത്രമാണ് എന്ന രീതിയില്‍ കുപ്രചരണം നടത്തുന്നത്.സമാധാന കാംക്ഷികളോട് ഇസ്ലാമിന്‍റെ നിലപാട് വ്യക്തമാക്കിയതാണ്. അതെന്തേ കാണാത്തത്? വിമര്‍ശനങ്ങളിലും അല്‍പം സത്യ സന്ധ്യതയാവാം എന്നേ ഇക്കാര്യത്തില്‍ പറയാനുള്ളൂ. ഇനി യുദ്ധത്തില്‍ കഴുത്ത് വെട്ടാമോ എന്നാണ്   ചോദ്യമെങ്കില്‍ വിമര്‍ശകരുടെ യുദ്ധത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന് കൂടി അറിയാന്‍ താല്‍പര്യമുണ്ട്. പരസ്പരം ആലിംഗനം ചെയ്തു ചായ കുടിച്ച് സൊറ പറഞ്ഞിരിക്കുമോ? 

ഇനി ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വചനം കാണുക. ഇക്കാര്യത്തില്‍ വളരെ തന്ത്ര പൂര്‍വ്വമായ നിലപാടാണ് വിമര്‍ശകരുടെത്. അതായത് ഒരു വചനം പകുതി മാത്രം കൊടുക്കുക. സ്വാഭാവികമായും ബ്രാകറ്റില്‍ റഫറന്‍സ് കൂടി കൊടുത്താല്‍ കാര്യം ഗംഭീരമായി! വിമര്‍ശകര്‍ അവതരിപ്പിക്കുന്ന രീതി കാണുക:
فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ
അവിശ്വാസികളെ കണ്ടു മുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക എന്നാണ് ഈ വചനത്തിന് സാധാരണ എല്ലാ വിമര്‍ശകരും നല്‍കിപ്പോരുന്ന അര്‍ത്ഥം. സ്വാഭാവികമായും ഈ വചനങ്ങള്‍ കാണുന്ന ഏതൊരാള്‍ക്കും വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് തോന്നിപ്പോകും. അത് തന്നെയാണല്ലോ  ഈ കുപ്രചരണങ്ങളുടെ ഉദ്ദേശവും. അവിശ്വാസികളെ എവിടെ കണ്ടാലും കഴുത്ത് വെട്ടാന്‍ ഖുറാന്‍ ആഹ്വാനം ചെയ്യുന്നു  എന്ന് ദ്യോതിപ്പിക്കണം.യുദ്ധത്തില്‍ നേര്‍ക്ക്‌ നേര്‍ കണ്ടു മുട്ടിയാല്‍ ചെയ്യേണ്ട കാര്യമാണ് എന്ന് ഇവിടെ സൌകര്യ പൂര്‍വ്വം മറച്ചു വെക്കുന്നു. ഇക്കാര്യം വ്യക്തമാവാന്‍ ആ വചനം പൂര്‍ണ്ണമായി ഇവിടെ കൊടുക്കുന്നു:
فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَاءُ اللَّـهُ لَانتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ ۗ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ فَلَن يُضِلَّ أَعْمَالَهُم٤
അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല. (അദ്ധ്യായം 47,വചനം 4)

പൂര്‍ണ്ണമായി വചനം വായിച്ചാല്‍ മനസ്സിലാവും ഇത് യുദ്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടാണ് എന്ന്. ഇനി ഇക്കാര്യം യുദ്ധത്തിലാണ് സ്വീകരിക്കേണ്ടത് എന്ന് ഞാന്‍ വ്യാഖ്യാനിച്ചതാണ് എന്ന് പറയുന്നവരോട്അറബിയില്‍ കൊടുത്തിരിക്കുന്ന ചുവന്ന അക്ഷരങ്ങളില്‍ കാണുന്ന  الْحَرْبُ (ഹര്‍ബ്) എന്ന വാക്കിന്‍റെ അര്‍ത്ഥം പഠിക്കാനാണ്പറയാനുള്ളത്. അതിന്‍റെ അര്‍ത്ഥം യുദ്ധം എന്നാണ്.ഇനി യുദ്ധത്തില്‍ ചായ കുടിച്ചിരിക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ചയാകാവുന്നതാണ്. ഈ വചനമാണ് എല്ലാ സന്ദര്‍ഭങ്ങളിലും എവിടെ അമുസ്ലിമിനെ കണ്ടാലും കഴുത്ത് വെട്ടണം എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആ വചനം തന്നെ സ്വയം വിഷധീകരിക്കുന്നതാണ്. യുദ്ധം അവസാനിക്കുന്നത് വരെയാണിത് എന്ന് വ്യക്തമായി പറയുമ്പോള്‍ യുദ്ധാനന്തരം വേറെ നിലപാടാണ് എന്ന് വ്യക്തമല്ലേ. ഇത്ര മാത്രം ഭാഷാ പഠനം നടത്താതെയാണോ വിമര്‍ശനങ്ങള്‍ക്ക് ഇറങ്ങുന്നത്. മാത്രമല്ല, ഇനി അവരെ പിടി കൂടിയാല്‍ പോലും നിങ്ങള്‍ക്ക് അവരെ നിരുപാധികാമോ  മോചന ദ്രവ്യത്തിന് പകരമായോ വിട്ടയക്കാം എന്ന് പറയുമ്പോള്‍ ചോരപ്പുഴ ഒഴുക്കലോ ഉന്മൂലനമോ അല്ല യുദ്ധത്തിന്‍റെ ലക്‌ഷ്യം അതിക്രമം അവസാനിപ്പിക്കല്‍ മാത്രമാണ് എന്ന് മനസ്സിലാക്കാം.

ദുരുപയോഗം ചെയ്യുന്ന മറ്റൊരു വചനം കാണുക. ഇതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് ഉപയോഗിക്കുന്നതായി കാണുന്നത്. സന്ദര്‍ഭം അതിനു മുന്‍പുള്ള വചനങ്ങളില്‍ വ്യക്തവുമാണ്. വചനമിതാണ്:

ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അദ്ധ്യായം 4 , വചനം 104) 

ശത്രുക്കളെ തേടിപ്പിടിച്ച് വക വരുത്താന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ് കുപ്രചരണം. ശത്രുക്കള്‍ പതിയിരുന്ന്ആക്രമിക്കാന്‍ തക്കം പാര്‍ത്ത് ഇരിക്കുന്ന യുദ്ധ ഭീതിയിലാണ് ഈ വചനം അവതരിചിരിക്കുന്നത്. അതിനു തെളിവുകളോ ഈ വചനത്തിന് തൊട്ടു മുന്‍പ് കാണുന്ന വചനങ്ങള്‍ തന്നെ:

നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നമസ്കാരം ചുരുക്കി നിര്‍വഹിക്കാം. അതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ; തീര്‍ച്ച.(101)

നീ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നമസ്കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ളേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (അദ്ധ്യായം 4, വചനം 102 )

യാത്ര പോകുന്ന സമയത്ത് ശത്രുക്കള്‍ പതിയിരുന്ന് ആക്രമിക്കാന്‍  ശ്രമിക്കുമ്പോള്‍ പ്രാര്‍ത്ഥന വെട്ടി ചുരുക്കാനും പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒരു കാവല്‍ നില്‍ക്കാനും ആണ് നിര്‍ദേശം. ഒരു അക്രമം ഭയക്കുന്ന സാഹചര്യമാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇസ്ലാമോഫോബിയ ബാധിച്ചവര്‍ക്ക് ഭാഗികമായ അന്ധത കൂടി രോഗ ലക്ഷണമായി കാണുന്നതിനാല്‍ മുഴുവന്‍ വചനങ്ങള്‍ കണ്ണില്‍ പെടില്ല. നമുക്കവരുടെ വൈകല്യത്തില്‍ അവരോടു സഹതപിക്കാം. രോഗ മുക്തി നേടുമെന്ന് പ്രത്യാശിക്കാം.

മറ്റൊരു വചനം കാണുക. യുദ്ധം നിഷിദ്ധമായ നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ബാക്കി ഏതു സമയത്തും എവിടെ വെച്ചും അമുസ്ലിംകളെ കൊല്ലാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ് ഈ വചനം ഉയര്‍ത്തിപ്പിടിച്ച് പ്രചരണം. ഇവിടെയും പ്രശ്നം ഇസ്ലാമോ ഫോബിയ കാരണം ഭാഗിക വായന തന്നെ. വചനമിതാണ്:

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (അദ്ധ്യായം 9, വചനം 5 )

ഈ വചനം തന്നെ തങ്ങള്‍ക്കാവശ്യമുള്ള ആദ്യ ഭാഗം മാത്രമാണ് ഉദ്ദരിക്കാരുള്ളത്. ബാക്കി ഭാഗം കൂടി കൊടുത്താല്‍ വിമര്‍ശനത്തിന്‍റെ മൂര്‍ച്ച കുറഞ്ഞാലോ? ഇനി വചനത്തിന്‍റെ അവതരണ പശ്ചാത്തലം ഈ അദ്ധ്യായത്തില്‍ തന്നെ വ്യക്തമാണ്. ആ ഭാഗങ്ങള്‍ ഇസ്ലാമോ ഫോബിയക്കാര്‍ക്ക് ആവശ്യമില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ചരിത്ര പരമായി പരിശോധിച്ചാല്‍ മുസ്ലിംകളും ബഹു ദൈവ വിശ്വാസികളും 10 വര്‍ഷത്തെ സമാധാന കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. പരസ്പരം ആക്രമിക്കില്ല എന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ മറുപക്ഷം ഈ കരാര്‍ ഏക പക്ഷീയമായി ലംഘിക്കുകയും   മുസ്ലിംകളുടെ തമ്പുകള്‍ ആക്രമിക്കുകയും തമ്പുകളിലെ ഏതാണ്ട് എല്ലാവരെയും കൊന്നൊടുക്കുകയും ചെയ്തു. ഈ കരാറിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത് തന്നെ. 

ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു. (അദ്ധ്യായം 9, വചനം 1)

അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ കരാര്‍ ലംഘിക്കാത്തവരോട് തുടര്‍ന്നും സമാധാന കരാര്‍ തുടരുമെന്നും ഖുര്‍ആനില്‍ കരാര്‍ ലംഘിച്ച്‌ അതിക്രമം കാണിച്ചവരോട് മാത്രമാണ് യുദ്ധം ഖുര്‍ആന്‍ അനുവദിക്കുന്നത്. അക്കാര്യം വ്യക്തമായി വ്യക്തമാക്കുന്നത് കൂടി കാണുക:

എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (അദ്ധ്യായം 9, വചനം 4)

സമാധാന കരാറില്‍ ഏര്‍പ്പെട്ടവരില്‍ തന്നെ ഒരു വിഭാഗം മാത്രമാണ് കരാര്‍ ലംഘിച്ചതെന്നും അവരോടു മാത്രമാണ് ഇനി കരാര്‍ പ്രകാരമുള്ള ബാധ്യത ഒഴിവാകുന്നത് എന്നും സമാധാന കരാര്‍ പാലിക്കുന്ന അമുസ്ലിംകളോട് സമാധാനത്തില്‍ തന്നെ വര്‍ത്തിക്കുമെന്നുമാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ഇസ്ലാമിന്‍റെ വ്യക്തമായ നിലപാടാണ് ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. സമാധാന കാംക്ഷികളോട് സമാധാനം യുദ്ധം ചെയ്യുന്നവരോട് മാത്രം പ്രത്യാക്രമണം. ഈ വചനങ്ങളാണ് അമുസ്ലിംകളെ എവിടെ കണ്ടാലും കൊല്ലണം എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കുക. ഇനി അവരില്‍ നിന്ന് തന്നെ ആരെങ്കിലും അഭയം തേടിയാല്‍ അതും നല്‍കണമെന്നും അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കണമെന്നും കൂടി ഇതേ അദ്ധ്യായത്തില്‍ തൊട്ടടുത്ത്‌ തന്നെ പറയുന്നുണ്ട് എന്നറിയുമ്പോഴാണ് ഇസ്ലാം വിമര്‍ശകരുടെ കാപട്യത്തിന്‍റെ ആഴമറിയുക.

ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്‍റെയടുത്ത് അഭയം തേടിവന്നാല്‍ ‎അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ ‎അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ‎ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ‎ (അദ്ധ്യായം 9, വചനം 6)

ഈ വചനങ്ങളുടെ തൊട്ടു മുന്‍പും ശേഷവുമുള്ള വചനങ്ങള്‍ എല്ലാം അവരുടെ അതിക്രമത്തെ കുറിച്ചും കരാര്‍ ലംഘനത്തെകുറിച്ചുമാണ് വ്യക്തമാക്കുന്നത്. മാത്രമല്ല അവരാണ് യുദ്ധം തുടങ്ങിയത് എന്നും (9:13) കാണാം. സുദീര്‍ഘമായ ആ ഭാഗങ്ങള്‍ പരാമര്‍ശിക്കുന്നില്ല. സാധാരണ ദുരുപയോഗം ചെയ്യുന്ന ഭാഗങ്ങളാണ് കൊടുത്തത്. അവയുടെ പശ്ചാലത്തില്‍ സംശയമുള്ളവര്‍ക്ക് തുറന്ന മനസ്സോടെ വിശുദ്ധ ഖുര്‍ആനില്‍ പരതി നോക്കാം. ഒന്നും മറച്ചു വെയ്ക്കാനില്ല.ഈ അധ്യായത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യുന്ന വചനങ്ങള്‍ക്ക്‌ ഈ അധ്യായത്തില്‍ തന്നെ മറുപടിയുണ്ട് എന്നതാണ് വസ്തുത.

ഏറെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു വചനമാണ് ഇനി കൊടുക്കുന്നത്:

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌. (അദ്ധ്യായം 8 ,വചനം 39)

ഈ വചനം  തുടങ്ങുന്നത് തന്നെ കുഴപ്പം അവസാനിക്കുന്നത് വരെ എന്നാണല്ലോ? അപ്പോള്‍ തന്നെ കുഴപ്പം നില നിന്നിരുന്ന ഒരു സാഹചര്യത്തില്‍ അതവസാനിപ്പിക്കാന്‍ യുദ്ധം ചെയ്യാനാണ് അനുവാദം എന്ന് വ്യക്തമല്ലേ. നേരത്തെ ഉദ്ദരിച്ച ചരിത്ര -സാന്ദര്‍ഭിക പശ്ചാത്തലത്തില്‍ തന്നെയാണ് ഈ വചനവും അവതരിച്ചത് എന്ന് വ്യക്തമാകുന്നു. അത്തരം കാര്യങ്ങളില്‍ നിന്ന് കുഴപ്പമുണ്ടാക്കുന്നവര്‍ വിരമിക്കുകയാണ് എങ്കില്‍ കുഴപ്പക്കാര്‍ക്ക് മാപ്പ് നല്കുമെന്ന് തൊട്ടു മുന്‍പുള്ള വചനത്തില്‍ തന്നെ കാണാം.:

സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ ‎അവര്ക്കു പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്ത്തി ക്കുകയാണെങ്കില്‍ അവര്‍ ‎ഓര്‍ക്കട്ടെ, പൂര്‍വ്വികരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ. ‎ (അദ്ധ്യായം 8 ,വചനം 38)

നിര്‍ഭയമായി ഏക ദൈവത്തെ ആരാധിക്കാന്‍ കഴിയുന്ന സാഹചര്യം സംജാതമകുന്നത് വരെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന കുഴപ്പക്കാര്‍ക്കെതിരെ യുദ്ധം ചെയ്യാനാണ് കല്‍പ്പന. മുസ്ലിംകളെ ഹജ്ജ്‌ ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞിരുന്ന സാഹചര്യത്തില്‍ അവതരിച്ച സൂക്തമാണിത്.ഈ ഭാഗമാണ് തന്ത്ര പൂര്‍വ്വം അടര്‍ത്തി മാറ്റി ദുരുപയോഗം ചെയ്യുന്നത്. മറ്റുള്ളവരെ യുദ്ധം ചെയ്ത് മതം വളര്‍ത്തുകയല്ല ഉദ്ദേശം. അവരുടെ മത വിശ്വാസത്തെ ഖുര്‍ആന്‍ അന്ഗീകരിക്കുന്നത് കൂടി കാണുക:

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം. (അദ്ധ്യായം 109,വചനം 6)

മറ്റൊരു ദുരുപയോഗം ശ്രദ്ധയില്‍ പെട്ടത് കൂടി കാണുക. മുസ്ലിം ആയ അക്രമിയെ സഹായിക്കുക എന്നാണ് ഒരു ഹദീസ്‌ പറയുന്നത് എന്ന വിചിത്ര വാദമാണ് ശ്രദ്ധയില്‍ പെട്ടത്. ഹദീസ്‌ ഉദ്ദരിച്ചത് കാണുക:

പ്രവാചകന്‍ പറഞ്ഞു :" നിങ്ങളുടെ സഹോദരനെ സഹായിക്കുക, അവന്‍ അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും.  (ബുഖാരി)

ബ്രാക്കറ്റില്‍ ബുഖാരി എന്ന് കൂടി ചേര്‍ത്താല്‍ ആരോപണത്തിന്  മൂര്‍ച്ചയേറുമല്ലോ? ഒരു മുസ്ലിം എന്ത് അതിക്രമം കാണിച്ചാലും  അവനെ സഹായിക്കാന്‍ പ്രവാചകന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണല്ലോ ഇതില്‍ നിന്ന് ഒരാള്‍ മനസ്സിലാക്കുക. അത് തന്നെയാണ് വിമര്‍ശകരുടെ ആവശ്യവും. വിമര്‍ശകര്‍ക്ക് സത്യ സന്ധത തീരെയില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ ആരോപണം . ഈ ഹദീസ്‌ പൂര്‍ണ്ണമായി കൊടുത്തിട്ടില്ല എന്നത് തന്നെയാണ് അവരുടെ കാപട്യത്തിന്‍റെ തെളിവ്. ഹദീസിന്‍റെ പൂര്‍ണ്ണ രൂപം കാണുക:

പ്രവാചകന്‍ പറഞ്ഞു :" നിങ്ങളുടെ സഹോദരനെ സഹായിക്കുക, അവന്‍ അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും" അനുയായികള്‍ ചോദിച്ചു: "അക്രമിക്കപ്പെട്ടവനെ സഹായിക്കല്‍ ന്യായം തന്നെ. എന്നാല്‍ എങ്ങനെയാണ്  അക്രമിയെ സഹായിക്കുക?" പ്രവാചകന്‍ മറുപടി പറഞ്ഞു :"മറ്റുള്ളവരെ ആക്രമിക്കുന്നതില്‍ നിന്ന് അവനെ തടയുക"(Volume 3, Book 43, Number 624:Sahih Bukhari.)

പൂര്‍ണ്ണ രൂപം കൊടുത്താല്‍ ഉന്നയിക്കുന്ന ആരോപണത്തിന് നേര്‍ വിപരീതമാണ് കാണുന്നത്. അക്രമിയെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആണ് നിര്‍ദേശം. ഇത് കേവലം വിമര്‍ശനം മാത്രമാണ് എന്ന് കരുതാനാവില്ല. തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചു മാത്രം കുബുദ്ധി പ്രവര്‍ത്തിച്ചതാണ്. ഒരു ഹദീസിന്‍റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കൊടുക്കുന്നവര്‍ അതിന്‍റെ ബാക്കി ഭാഗം കാണാത്തത് കൊണ്ടാണ് എന്ന് കരുതാനാവില്ലല്ലോ? സംശയം ഉള്ളവര്‍ക്ക് ഇക്കാര്യം പരിശോധിക്കാന്‍ റഫറന്‍സ് കൊടുത്തിട്ടുണ്ട്‌... 

ഒരു ജനതയോട് വിദ്വേഷം ഉണ്ടെങ്കില്‍ പോലും അവരോട് അനീതി കാണിക്കരുത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌... കാണുക:

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്. (അദ്ധ്യായം 5 വചനം8)


സ്വന്തം ജനതയെ അനീതിയില്‍ സഹായിക്കുന്നതാണ് വര്‍ഗ്ഗീയത എന്ന് പഠിപ്പിച്ച പ്രവാചകനെക്കുറിച്ചാണ്  ഈ ആരോപണങ്ങള്‍ പടച്ചു വിടുന്നത് എന്ന് കൂടി ഓര്‍ക്കുക. ആരോപണങ്ങള്‍ പടച്ചു വിടുന്നവരും ഇത്തരം വചനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന തീവ്രവാദികളും ദുര്‍ വ്യാഖ്യാനത്തിന്‍റെ കാര്യത്തില്‍ ഏകോദര സഹോദരന്മാരാണ്. ഇരു മെയ്യും ഒരു മനസ്സും. അവര്‍ സൌകര്യ പൂര്‍വ്വം മറച്ചു വെക്കുന്ന ചില ഖുറാന്‍ വചനങ്ങള്‍ കൂടി കാണുക:

 "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. (അദ്ധ്യായം 5 ,വചനം 32)

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്.(അദ്ധ്യായം 17 ,വചനം 33)

നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. (അദ്ധ്യായം 4 ,വചനം 90)

വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു. (അദ്ധ്യായം 29,വചനം 46)

അടിയന്തര ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി യുദ്ധം ചെയ്യാനുള്ള  അനുവാദം മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നും സമാധാന പ്രിയരായ അമുസ്ലിംകളോട് സഖ്യത്തില്‍ മാത്രം വര്‍ത്തിക്കണമെന്നും നിരപരാധികളെ കൊല്ലുക എന്ന നീച  കൃത്യം ചെയ്യരുതെന്നും ആരോടും അനീതി കാണിക്കരുതെന്നും അഭയം ചോദിച്ചവര്‍ക്ക് അഭയം നല്‍കണമെന്നും അതിക്രമികാരികള്‍ അല്ലാത്ത അമുസ്ലിംകളെ ആത്മ മിത്രങ്ങള്‍ ആക്കുന്നതിന് ഇസ്ലാമില്‍ വിരോധം ഇല്ലെന്നും തുടങ്ങി  സഹോദര  സമുദായങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മിനക്കെടാതെ വിമര്‍ശനം ഉന്നയിക്കുന്നവരെ കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (അദ്ധ്യായം 7,വചനം 179)

സത്യാന്വേഷികള്‍ക്ക് കാര്യം ബോധ്യമാകും എന്ന വിശ്വാസത്തോടെ...

12 comments:

  1. ഇസ്ലാമിനെ കുറിച്ച് ഒന്നും തനെ അറിയാതെയോ അറിഞ്ഞിട്ടും കുപ്രചരണം നടത്തുന്ന എല്ലാവരും ഇത് കാണട്ടെ .കാര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ ഉള്‍പെടുത്തിയിട്ടുണ്ട്.അള്ളാഹു എല്ലാ അനുഗ്രഹവും സഹോദരന് ചൊരിയട്ടെ ആമീന്‍ .

    ReplyDelete
  2. അധികം സമയം ഇല്ലാത്തതിനാല്‍ ഒന്ന് ഓടിച്ചു വായിച്ചു, വളരെ നല്ലത്. ഒഴിവില്‍ വിശദമായി വായിക്കാമെന്ന് കരുതുന്നു.

    ReplyDelete
  3. വളരെ നല്ല ലേഖനം. നന്ദി നാസര്‍. :-)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. 9:29. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്‌ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്‌ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    ReplyDelete

  6. ഇവിടെ നസ്ഖിനെ പൂര്‍ണമായി തള്ളി കളഞ്ഞ ശേഷമാണ് എഴുതിയിരികുന്നത്. മുമ്പുള്ള ആയത്തുകളെ പിന്നീട് വരുന്നവ ദുര്‍ബലപെടുത്തും എനാനല്ലോ ഉള്ളത്. ഇങ്ങനെ ഉള്ള ആയത്തുകളെ ഖുറാനില്‍ എന്തുകൊണ്ട് ഉള്പെടുത്തിയെന്നത് ഉത്തമന്‍ വരെ കേട്ട ചോദ്യമാണ്.


    Narrated Ibn Az-Zubair:
    I said to 'Uthman, "This Verse which is in Surat-al-Baqara:
    "Those of you who die and leave widows behind...without turning them out." has been abrogated by another Verse. Why then do you write it (in the Koran)?" 'Uthman said. "Leave it (where it is), O the son of my brother, for I will not shift anything of it (i.e. the Quran) from its original position."
    ഇവിടെ എല്ലാം യുദ്ധസമയത്ത് ഉള്ളതാണെന്ന് ഏതു ഹദീസിന്റെയും തഫ്സീരിന്റെയും അടിസ്ഥാനത്തിലാണ് എഴുതിവിടുന്നത്. ബഹുദൈവവിശ്വാസികള്‍ കരാറുകള്‍ ലങ്ഘിച്ച കാര്യം ഞാനിതുവരെ കേട്ടിട്ടില്ല. അങ്ങനെ അവര്‍ ലങ്ഘിച്ച സംഭവം വിവരിക്കുന്ന ഹദീസ് ഒന്ന് തരുമോ. അവസാന സുരയില് ഒന്നായ സുരത്തുല്‍ തൌബയെ കുറിച്ചുള്ള ഹദീസുകളില്‍ ഇങ്ങനെയല്ല. അത് അവസാന കാലത്ത് ഇറങ്ങിയതിനാല്‍ മുംബുല്ലാ അസാധു ആകിയെന്നെ പറയുവാന്‍ പറ്റൂ. ഇവിടെ പറഞ്ഞത് തെളിയിക്കാന്‍ ഒരു ഹദീസും നല്‍കിയില്ല. പക്ഷെ സുരത്തുല്‍ തുബയെ കുറിച്ച് ഹദീസുകള്‍ ലഭ്യമാണ്. ഇങ്ങനെ അസാധു ആകുവാന്‍ പറ്റുമോ എന്നാ ചോദ്യത്തിന് ഉത്തരമിതാ
    Narrated Salama:
    When the Divine Revelation:
    "For those who can fast, they had a choice either fast, or feed a poor for every day," (2.184) was revealed, it was permissible for one to give a ransom and give up fasting, till the Verse succeeding it was revealed and abrogated it.
    ബ്ലോഗില്‍ പറഞ്ഞ വ്യാഖ്യാനങ്ങള്‍ക്ക് തെളിവായി ഹദീസുകാലോ ആധികാരിക തഫ്സീരുകാലോ കൊണ്ടുവരാത്ത പക്ഷം ഒന്നും തന്നെ ആകുന്നില്ല. ഞാന്‍ കോപി പെസ്ടിയത്തു ഇമാം ബുഖാരിയുടെ അറുപതാം അധ്യായത്തില്‍ നിന്നുമാണ് http://i-cias.com/textarchive/bukhari/060.htm

    ReplyDelete
  7. Keerthi first give the reference about Quranic verse regarding your arguments other than saying that it is in Quran. And no Quranic verse is against or corrects an early Quranic verse other than by adding some more details to the early verse

    ReplyDelete