പി ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയ അബ്ദു നാസര്‍ മദനി കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ കുറ്റക്കാരന്‍ ആണെന്ന് ആരോപിക്കപ്പെട്ട് പത്തു വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടു ഒടുവില്‍ നിരപരാധിയായി കണ്ടു മോചിപ്പിക്കപ്പെടുകയുണ്ടായി. വൈകി കിട്ടിയ നീതി പക്ഷെ നിരപരാധിയായ ആ മനുഷ്യന്‍റെ ജീവിതത്തിലെ വിലപ്പെട്ട പത്തു വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി എന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായി പൊതു സമൂഹം വിലയിരുത്തുന്നു.
ഭരണ കൂട ഭീകരതയുടെ രണ്ടാം ഊഴം തുടങ്ങുന്നത് രണ്ടു വര്ഷം മുന്‍പാണ്. ബാന്ഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കപ്പെട്ട് മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ വീണ്ടും വിചാരണ തടവുകാരന്‍ ആയി ജയിലില്‍ അടക്കപ്പെടുകയുണ്ടായി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള അദ്ദേഹം ജാമ്യം പോലും നിഷേധിക്കപ്പെട്ടു ജയില്‍ വാസം തുടരുന്നു. പ്രമേഹ രോഗിയായ അദേഹത്തിന് കൃത്യ സമയത്ത് ചികിത്സ നിഷേധിക്കുകയും ചികില്‍സ നല്‍കിയതായി വ്യാജ സര്ട്ടിഫികട്ടുകള്‍ ഉണ്ടാക്കി കോടതിയെ തെറ്റി ധരിപ്പിക്കുകയും ചെയ്തു കൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച്ച പൂര്‍ണ്ണമായും രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ച്ച 80% വും ഇതിനകം നഷ്ടപ്പെടുത്തി.
തീയില്ലാതെ പുകയുണ്ടാവുമോ ?
ഒരാള്‍ ഒരു കേസില്‍ പിടിയില്‍ ആവുമ്പോള്‍ സ്വാഭാവികമായും പൊതു സമൂഹം ചിന്തിക്കുന്നത് ഈ വിധമാണ്. പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലാതെ പോലീസ് ഒരാളെ പിടി കൂടുമോ ? കോടതി ജാമ്യം നിഷേധിക്കുമോ ?
അങ്ങനെ സംഭവിക്കും എന്ന് ഈ അടുത്ത കാലത്ത് നടന്ന ചില സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. ISRO ചാര കേസില്‍ നമ്പി നാരായണന്‍ എന്ന നിരപരാധിയായ മനുഷ്യന്‍ വേട്ടയാടപ്പെട്ടത് രണ്ടു പതിറ്റാണ്ട് കാലമാണ്. രണ്ടു ദശാബ്ദ കാലം ഒരു മനുഷ്യന്‍ പൊതു സമൂഹത്തില്‍ കളങ്കിതന്‍ ആയി അറിയപ്പെട്ടു എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ കുടുംബ ജീവിതം , പൊതു ജീവിതം, സല്‍ പേര് അങ്ങനെ സകലതും നശിപ്പിച്ചു.
ഈ അടുത്ത കാലത്ത് നടന്ന ചില തീവ്രവാദി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നൂറു കണക്കിന് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ അന്യായമായി ജയിലില്‍ അടയ്ക്കപ്പെടുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ നിരപരാധികള്‍ ആണെന്ന് കണ്ടു വിട്ടയക്കപ്പെടുകയും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണം എന്ന് കോടതി വിധികള്‍ വരികയും ചെയ്തതായി കാണാം . രാജ്യത്ത് നടന്ന പ്രമാദമായ അജ്മീര്‍ , സംജോത എക്സ്പ്രസ്, മാലേഗാവ് സ്ഫോടനങ്ങള്‍ക്ക് പുറകില്‍ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആയിരുന്നു എന്ന് എന്‍ ഐ എ ഈയിടെ കണ്ടെത്തുകയും പ്രതികള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.
സമാനമായ രീതിയില്‍ അന്യായമായ അറസ്റ്റും വിചാരണ തടവുമാണ് മദനിയുടെ കാര്യത്തിലും സംഭവിച്ചത് എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇതാ പുറത്തു വന്നിരിക്കുന്നു. മാതൃ ഭൂമി ചാനല്‍ സംപ്രേക്ഷണം ചെയ്ത അകം പുറം എന്ന പരിപാടിയിലൂടെ ഭരണ കൂട ഭീരതയുടെ ഭയാനക രൂപമാണ് പുറം ലോകമറിഞ്ഞത് . മദനിയെ ബാന്ഗ്ലൂര്‍ സ്ഫോടന കേസുമായി പോലീസ് ബന്ധിപ്പിക്കുന്ന മൂന്നു പ്രധാന തെളിവുകള്‍ വെറും കെട്ടിച്ചമച്ചത് ആണെന്ന് ഈ വിഡിയോ കാണുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.
![]() |
| മാതൃ ഭൂമി ചാനലിന്‍റെ അകം പുറം പ്രോഗ്രാം |
- വാഗമണ്ണില്‍ ഒരു ഇഞ്ചി തോട്ടത്തില്‍ ഗൂഡാലോചന നടത്തുവാന്‍ വേണ്ടി മദനി വന്നത് താന്‍ കണ്ടു എന്ന് ഒരു ആര്‍ എസ് എസ്സുകാരന്‍ മൊഴി നല്‍കിയതായി കര്‍ണ്ണാടക പോലീസ് പറയുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ച തെഹല്‍ക്കാ റിപ്പോര്‍ടര്‍ ആയ ഷാഹിനയോട് അങ്ങനെ ഒരാളെ താന്‍ ഇന്ന് വരെ നേരിട്ട് കണ്ടിട്ടേയില്ല എന്ന് ഇതേ സാക്ഷി യാതൊരു പര പ്രേരണയും ഇല്ലാതെ സ്വാഭാവികമായ സംഭാഷണ മദ്ധ്യേ തുറന്നു പറയുകയുണ്ടായി. ആ വീഡിയോ മാതൃ ഭൂമി ചാനല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. ഈ വീഡിയോ റിപ്പോര്‍ട്ട് ചെയ്തതിനു ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തക രാജ്യ ദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു കര്‍ണ്ണാടക പോലീസിനാല്‍ വേട്ടയാടപ്പെടുകയാണ്.
- മദനിയുടെ വീട്ടുടമസ്ഥന്‍ ആയിരുന്ന ജോസ് എന്ന് പേരുള്ള ഒരാളുടെ വ്യാജ മൊഴിയാണ് പോലീസ് മദനിയെ കുടുക്കാന്‍ കെട്ടി ചമച്ച മറ്റൊരു തെളിവ്. മദനിയും തടിയന്ടവിട നസീറും സര്ഫ്രാസും ബാന്ഗ്ലൂര്‍ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് ഇദ്ദേഹം കണ്ടു എന്നാണു കര്‍ണ്ണാടക പോലീസ് പറയുന്നത്. എന്നാല്‍ തന്‍റെ പേരില്‍ പോലീസ് പറയുന്നത് വെറും പച്ച കള്ളം ആണെന്ന് ജോസ് വെളിപ്പെടുത്തുന്നത് മാതൃ ഭൂമി ചാനല്‍ പുറത്തു വിട്ട വീഡിയോയില്‍ നമുക്ക് കാണാം. വീട്ടുടമസ്ഥന്‍ ആയ തനിക്ക് പോലും അകത്തു പ്രവേശിക്കാന്‍ മദനിക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും അവരുടെ സമ്മതത്തോടെ വെറും രണ്ടു പ്രാവശ്യം മാത്രമാണ് മദനിയെ താന്‍ കണ്ടതെന്നും ജോസ് തുറന്നു പറയുന്നു. തന്‍റെ പേരില്‍ കന്നഡ ഭാഷയില്‍ എഴുതിയുണ്ടാക്കിയ വ്യാജ മൊഴിയില്‍ തന്നെ ഭീഷണി പ്പെടുത്തി പോലീസ് ഒപ്പ് വെപ്പിക്കുകയായിരുന്നു എന്ന് ജോസ് വെളിപ്പെടുത്തുന്നു.
- ബാന്ഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ മദനി തന്നോട് ഫോണില്‍ ആവശ്യപ്പെട്ടു എന്ന് മദനിയുടെ സഹോദരന്‍ മൊഴി നല്‍കിയതായി കര്‍ണ്ണാടക പോലീസ് പറയുന്നു. തന്‍റെ പേരില്‍ പോലീസ് കൊടുത്ത മൊഴി വെറും പച്ച കള്ളം ആണെന്നും തന്‍റെ കയ്യൊപ്പ് പോലും ഇല്ലാത്ത വെറും വ്യാജ മൊഴിയാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹവും പറയുന്നു. ഇത്തരം വ്യാജ മൊഴികള്‍ക്ക് എതിരെ നിയമ യുദ്ധം നടത്തണം എന്ന് കേരളാ അഭ്യന്തര മന്ത്രി തിരുവന്ജൂര്‍ രാധാ കൃഷ്ണന്‍ അഭിപ്രായപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ കാണാം.
കേരളാ അഭ്യന്തര മന്ത്രി തിരുവന്ജൂര്‍ രാധാ കൃഷ്ണന്‍, മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എ ബേബി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയും വീഡിയോയും കാണുക. വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കില്‍ കൂടി ഈ വീഡിയോകള്‍ എല്ലാവരും കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വീഡിയോ : ഭാഗം ഒന്ന്
വീഡിയോ : ഭാഗം രണ്ട് (ഷാഹിന റിപ്പോര്‍ട്ട് ചെയ്ത ആര്‍ എസ് എസ് കാരന്‍റെമൊഴി കാണാം
വീഡിയോ : ഭാഗം മൂന്ന് (ജോസ് എന്ന സാക്ഷിയുടെ വെളിപ്പെടുത്തല്‍ കാണാം )
ഈ വീഡിയോയുടെ മൂന്ന് ഭാഗങ്ങളും കൂടി ഇരുപത്തഞ്ചു മിനുട്ട് വരും. മദനിയെ കുറിച്ച് നമ്മള്‍ വായിച്ചു തള്ളിയ പത്ര വാര്‍ത്തകള്‍ക്ക് വേണ്ടി മണിക്കൂറുകള്‍ നാം ചെലവഴിച്ചു കാണും. അതിന്‍റെ ഒരു ശതമാനം സമയം പോലും ഈ റിപ്പോര്‍ട്ട് ഒന്ന് കാണുവാന്‍ നാം ചെലവഴിക്കെണ്ടതില്ല . ഒരായിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും അന്യായമായി ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ആപ്തവാക്യം എത്ര നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാവും.

